ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത ലോക്പാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുന ഖാർഗെയെ മോദി ക്ഷണിച്ചിരുന്നത്. എന്നാൽ പ്രത്യേക ക്ഷണിതാവെന്ന രീതിയിൽ പങ്കെടുക്കില്ലെന്ന് ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സ്വതന്ത്ര അന്വേഷണ സമിതിയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കിയെന്ന് കാണിക്കാൻ മാത്രമാണെന്ന് ഖാർഗെ പ്രതികരിച്ചു. എന്നാൽ അവിടെ പ്രതിപക്ഷത്തിന് സ്വതന്ത്രമായി ശബ്ദമുയർത്താനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണെന്നും ഖാർഗെ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി നേതാവാവെന്നതിനാലാണ് ഖാർഗയെ ക്ഷണിച്ചിരുന്നത്. രണ്ടാഴ്ചക്ക് മുമ്പ് സുപ്രിംകോടതി ലോക്പാൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് നരേന്ദ്രമോദി യോഗം വിളിച്ചത്.