പട്ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ദുംക ട്രഷറിയില്‍നിന്ന് 3.13 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. ശിക്ഷ പിന്നീട് വിധിക്കും.
അതേസമയം കേസിലെ മറ്റൊരു പ്രതിയായിരുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. മിശ്രയടക്കം 31 പേര്‍ക്കെതിരെ മാര്‍ച്ച് അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു. കേസില്‍ 19പേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 1995 ഡിസംബറിനും ജനുവരി 1996 നും ഇടയില്‍ ഡുംക ട്രഷറിയില്‍നിന്ന് 3.13 കോടിരൂപ വെട്ടിച്ചെന്നാണ് കേസ്.
ലാലു ഉള്‍പ്പെടുന്ന ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.
രണ്ടാം കേസില്‍ മൂന്നരവര്‍ഷവും ശിക്ഷ ലഭിച്ചിരുന്നു. 1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി. മൂന്നാം കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു. 1991-92 കാലത്ത് ചായ്ബസ ട്രഷറിയില്‍ നിന്ന് വ്യാജരഖകള്‍ ചമച്ച് 33.67 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. 7.10ലക്ഷം രൂപ മാത്രം പിന്‍വലിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍നിന്നാണ് വിധി കേള്‍ക്കാന്‍ റാഞ്ചിയിലെ കോടതിയില്‍ അദ്ദേഹത്തെ എത്തിച്ചത്