കൊല്ലം: പാർട്ടിയിൽ വിഭാഗീയതയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് 23-ാം പാർട്ടി കോൺഗ്രസ് അവതരിപ്പിച്ച സിപിഐയുടെ കരട് സംഘടനാ റിപ്പോർട്ട്. വിഭാഗീയത പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്. ഇത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ് ഉൾപാർട്ടി ജനാധിപത്യത്തിലൂടെ നടപടികൾ കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങൾ, ചില സഖാക്കളോടുള്ള ദേഷ്യം, കാലങ്ങളായുള്ള വിഭാഗീയതയുടെ തുടർച്ച, വിമർശനത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണു കാരണങ്ങൾ. നയപരമായ ഭിന്നതയാണു കാരണമെങ്കിൽ വിഭാഗീയത രാഷ്ട്രീയ ചർച്ചയിലൂടെ പരിഹരിക്കാനാവും. എന്നാൽ, സ്വാർഥതാൽപര്യങ്ങളാണു കാരണമെങ്കിൽ പരിഹാരം സാധ്യമല്ല. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രയോഗിക്കുക വഴി വിഭാഗീയത ഇല്ലാതാക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്ററി ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ പാർട്ടിക്ക് ഇപ്പോഴും അറിയില്ല. തെരഞ്ഞെടുപ്പിനെ മറ്റേതു സാധാരണ നടപടിയെയും എന്നതുപോലെ പരിഗണിക്കുന്നു. ആവശ്യമായ ഒരുക്കങ്ങളില്ല. ചെറിയ ഗ്രൂപ്പ് യോഗങ്ങൾ നടത്തും, കവലകളിലും കോർണർ യോഗങ്ങൾ നടത്തും. പാർട്ടി യോഗങ്ങൾക്കു കെട്ടുന്ന ബാനറുകളിൽ മാർക്‌സിന്റെയും എംഗൽസിന്റെയും ലെനിന്റെയും മാത്രമല്ല, ഇന്ത്യയിലെ രക്തസാക്ഷികളുടെ ചിത്രങ്ങളും നൽകണമെന്നു റിപ്പോർട്ട് ആവശ്യപ്പെടുന്നു. രണ്ടും മൂന്നും ലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ പത്തോ ഇരുപതിനായിരമോ ലഘുലേഖകൾ വിതരണം ചെയ്യും. എന്നിട്ടു ജനം നമുക്ക് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കും. ഈ മനോഭാവം മാറണം. വീടുകൾതോറും കയറിയുള്ള പണപ്പിരിവിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതു കേരളത്തിലെ പാർട്ടിയാണെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പറയുന്നു.
ഒരാഴ്ച മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് പണപ്പിരിവിനിറങ്ങിയതുകൊണ്ടു വിപ്ലവം വൈകാൻ പോകുന്നില്ലെന്ന് അവർ ശരിയായി വിലയിരുത്തുന്നു. പാർട്ടി ഫണ്ട് പിരിവിനിറങ്ങുമ്പോൾ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും പാർട്ടിയെക്കുറിച്ചും ജനത്തിനുള്ള വിലയിരുത്തൽ മനസിലാക്കാനും അവർക്കു സാധിക്കുന്നു.