ന്യൂഡൽഹി: നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടും വാങ്ങാൻ ആരും വന്നില്ല. അതിനാൽ ഇനി വിൽപ്പനക്കുള്ള അവസാന തിയതി നീട്ടില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ ചൗബേയ് അറിയിച്ചു. നേരത്തെ മേയ് 14ന് അവസാനിക്കാനിരുന്ന തിയതി മെയ് 31 ലേക്ക് നീട്ടിയിരുന്നു.
ഒാഹരികൾ വിൽക്കുന്നതിനായി വ്യോമയാന മന്ത്രാലയമാണ് താൽപര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഒാഹരിവിൽപനക്കൊപ്പം സ്ഥാപനത്തിന്റെ പൂർണ നിയന്ത്രണവും കൈമാറാനുമായിരുന്നു പദ്ധതി. മാനേജ്മെന്റിനോ ജീവനക്കാർക്കോ നേരിട്ടോ അല്ലെങ്കിൽ കൺസോർട്യം രൂപവത്കരിച്ചോ ഒാഹരിവിൽപനയിൽ പങ്കെടുക്കാമെന്നും ഇതുസംബന്ധിച്ച പ്രാഥമിക ധാരണപത്രത്തിൽ പറഞ്ഞിരുന്നു.
എയർ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സർവിസായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എസ്.എ.ടി.എസ് എയർപോർട്ട് സർവിസസ് എന്നീ കമ്പനികളുടെയും ഒാഹരികൾ കൈമാറാനുമായിരുന്നു തീരുമാനം. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടർന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യ ഒാഹരി വിൽക്കാൻ തീരുമാനിച്ചത്.