കൊച്ചി: സ്ത്രീ എന്ന നിലയിൽ അപമാനിക്കാൻ ശ്രമിച്ചതിനും മത വിദ്വേഷം പടർത്താൻ ശ്രമിച്ചതിനും എതിരെയാണ് ബിജെപി പ്രവർത്തകനെതിരെ പരാതി നൽകിയതെന്ന് ആറന്മുള എംഎൽഎ വീണാ ജോർജ്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ല. ആരോ ഒരു പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാൻ കരുതുന്നു. അല്ലാതെ വികസന പ്രശനം ഉന്നയിച്ചതിനെതിരെയല്ല പരാതി. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്തവണയും അപവാദ പ്രചാരണം നടത്തുന്നവർ ഓർത്താൽ നന്നെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ പറഞ്ഞു.
വീണാ ജോർജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സുഹൃത്തുക്കളെ,
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നൽകിയിരുന്നു. ഒരു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും മതസ്പർദ്ധ വളർത്തുന്നതും, സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാൻ കരുതുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാൻ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മത സ്പർധയും മതവിദ്വേഷവും വളർത്താൻ ശ്രമിച്ചതിനെതിരെ ഉള്ളതാണ്. എന്നാൽ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി ഞാൻ മനസിലാക്കുന്നു. എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങൾ നടത്തിയിരുന്നു. ജനങ്ങൾ പുച്ചിച്ചു തള്ളിയ ഈ അപവാദ പ്രചാരണം വീണ്ടും തുടരാനാണ് ചിലർ ശ്രമിക്കുന്നത്.
1. പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാൻഡ് നിർമ്മിച്ചത് മുൻസിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത്. ബസ്സ്റ്റാൻഡ് നിർമാണത്തിലെ അപാകതയും, അഴിമതിയും, അശാസ്ത്രീയതയും, ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടി കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡിൽ എംഎൽഎക്കു മെയ്ന്റനൻസ് നടത്താൻ കഴിയില്ല. മുൻസിപ്പൽ ഭരണം കോൺഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളിനടത്തി അപവാദ പ്രചാരണം നടത്തിയവർക്ക് അറിയാത്തതുമല്ല,
2.വികസന വിഷയങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ് ജനാധിപത്യബോധമുള്ള, 16 വർഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്ന ഞാൻ അതിൽ ജനങ്ങൾക്കൊപ്പമേ നിൽകുകയുള്ളൂ.
3. സ്ത്രീ എന്ന. നിലയിൽ എന്നെ അപമാനിക്കാൻ ശ്രമിച്ചതിനും മത വിദ്വേഷം പടർത്താൻ ശ്രമിച്ചതിനും എതിരെയാണ് പരാതി. അല്ലാതെ വികസന പ്രശനം ഉന്നയിച്ചതിനെതിരെയല്ല. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്തവണയും അപവാദ പ്രചാരണം നടത്തുന്നവർ ഓർത്താൽ നന്ന് .
സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാൻ കഴിയുമായിരുന്നില്ല. പൊതു പ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കുവേണ്ടി ഇത്തരം ഇടപെടലുകൾ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ കരുതുന്നു.