കോട്ടയം: സീറോ മലബാർ സഭയിലെ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി. ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയാണ് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരായ പീഡന ആരോപണം വിവാദമായിരിക്കെയാണ് സീറോ മലബാർ സഭയിലെ വൈദികനുനേരെ സമാന ആരോപണം ഉയർന്നിരിക്കുന്നത്.
കുറവിലങ്ങാട് കോൺവൻറിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നതുൾപ്പെടെ പ്രാഥമികാന്വേഷണം നടത്തി.തൃശൂർ സ്വദേശിയായ ബിഷപ് 2014 മുതൽ 2016 വരെ കുറവിലങ്ങാട്, ജലന്തർ എന്നീ സ്ഥലങ്ങളിൽ വെച്ച് പീഡനത്തിനിരയാക്കിെയന്നാണ് പരാതിയിൽ പറയുന്നത്. കന്യാസ്ത്രീയുടെ സഹോദരനുമായി ബിഷപിന് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. കന്യാസ്ത്രീക്കെതിരായ ചില ആരോപണങ്ങളിൽ നേരേത്ത സഭക്കുള്ളിൽ അന്വേഷണം നടന്നിരുന്നു. അതേസമയം, സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട വിരോധമാണ് പരാതിക്കിടയാക്കിയിട്ടുള്ളതെന്ന നിലപാടിലാണ് ബിഷപ്. ഇദ്ദേഹം കന്യാസ്ത്രീക്കെതിരെ പരാതി നൽകിയതായും അറിയുന്നു. ഇരുവരുടെയും പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തതായി കോട്ടയം എസ് പി : ഹരിശങ്കർ സ്ഥിരീകരിച്ചു