തിരുവനന്തപുരം: എം.എൽ.എക്കെതിരെ ആരോപണമുന്നയിച്ച യുവതി രാഷ്ട്രീയവും സംഘടനപരവുമായ പരിഹാരം ഉദ്ദേശിക്കുന്നതുകൊണ്ടാകാം സംഘടന നേതാക്കളെ പരാതി അറിയിച്ചതെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫെൻ. പ്രശ്നങ്ങളെ നിയമപരമായി നേരിടേണ്ടിവരുമ്പോൾ നിയമസ്ഥാപനങ്ങളെ തന്നെ സമീപിക്കാനുള്ള ഇച്ഛാശക്തി സ്ത്രീകൾക്കുണ്ടാകണമെന്നും അവർ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷൻ കേസെടുക്കാത്ത സംഭവം വിവാദമാകുന്നതിനിടെയാണു ജോസഫൈന്റെ പ്രതികരണം. ശശിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ജോസഫൈൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നിയമപരമായി പരിഹാരംകാണാൻ ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും രക്ഷാവലയം തീർക്കാൻ വനിത കമീഷന് കഴിയും. അക്കാര്യത്തിൽ രാഷ്ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ പരിഗണന ആർക്കുമുണ്ടാവില്ലെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു. തെറ്റുകുറ്റം മാനുഷികമാണെന്ന അഭിപ്രായം കുറ്റകൃത്യത്തെ ലഘൂകരിക്കാനോ അവഗണിക്കാനോ ഉള്ളതല്ല. നിയമവും നിയന്ത്രണവും ഇല്ലാതെ പെരുമാറാൻ ഒരാൾക്കും സമൂഹത്തിന്റെ ഇളവ് ലഭിക്കില്ലെന്നും ജോസഫൈൻ പറഞ്ഞു.