തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് സംഘം അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 20 അംഗ സംഘമാണ് കേരളത്തിൽ എത്തുന്നത്. സംസ്ഥാനത്ത് വിശദമായ വിലയിരുത്തൽ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികൾ വ്യക്തമാക്കി.
പ്രളയക്കെടുതിയിൽ തകർന്ന കെഎസ്ടിപി റോഡുകളും സംഘം പരിശോധിക്കും. ലോകബാങ്ക് നിബന്ധനകളിൽ പ്രളയദുരിതത്തെത്തുടർന്ന് അയവുണ്ടാകുമെന്നാണ് സൂചന. കേരളത്തിന് വായ്പ നൽകുമെന്ന് ലോകബാങ്ക് പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു. ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീർഘകാല വായ്പയാണ് ലോകബാങ്കിനോട് കേരളം അഭ്യർഥിച്ചത്.