ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയെ പരാജയപ്പെടുത്താൻ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പോരാടാൻ മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തീരുമാനം. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കളും ബുധനാഴ്ച രാത്രി എൻ.സി.പി നേതാവ് ശരദ് പവാറിെൻറ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.ഒന്നാം യു.പി.എ മാതൃകയില്‍ ഒരു പൊതുമിനിമം പരിപാടി ഉണ്ടാക്കി തിരഞ്ഞെടുപ്പിലേക്ക് അടക്കം പോകാനാണ് പ്രതിപക്ഷ ഐക്യ തീരുമാനം.
ആദ്യമായാണ് കോൺഗ്രസിനൊപ്പം പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ കെജ്രിവാൾ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷസഖ്യമുണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്. മോദി സർക്കാറിനെ പുറത്താക്കാൻ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് പോരാടുമെന്ന് പിന്നീട് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച ക്രിയാത്മകമായിരുന്നുവെന്നും പ്രതിപക്ഷം ഒരുമിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യമുണ്ടാക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പറഞ്ഞു. തെലുഗുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും യോഗത്തിൽ പെങ്കടുത്തു.