കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റ് രേഖപ്പെടുത്തി . ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് പൊലീസിന് മുമ്പാകെ കീഴടങ്ങിയ രണ്ട് പേരെയും മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം രാത്രി 10.30 ഒാടെയാണ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി സ്വദേശികളായ ആകാശ് (23), റിജിൻരാജ് (24) എന്നിവരാണ് അറസ്റ്റിലായത്. ഒരുവർഷം മുമ്പ് ആർ.എസ്.എസ് പ്രവർത്തകൻ തില്ലങ്കേരി വിനീഷ് കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇവർ.
ഇരുവരും ഞായറാഴ്ച രാവിലെ ഏഴുമണിയോടെ പാർട്ടി പ്രാദേശിക നേതാക്കളോടൊപ്പം മാലൂർ സ്റ്റേഷനിൽ ഹാജരായി ഷുഹൈബ് വധക്കേസിൽ പങ്കാളികളാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് ഇരുവരെയും മാലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ ഒാഫിസിലെത്തിച്ചു. തുടർന്ന് ഇരുവരെയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തു. ഇരുവരും സ്വയം കുറ്റമേൽക്കുന്നുണ്ടെങ്കിലും അന്വേഷണസംഘം ആദ്യം ഇത് പൂർണവിശാസത്തിലെടുത്തിരുന്നില്ല. കൊലപാതകത്തിൽ ഇരുവർക്കും നേരിട്ട് പങ്കില്ലെന്നും എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാനും ഒളിക്കാനുമുള്ള സഹായം ചെയ്തുകൊടുത്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനി ഉൾപ്പെടെയുള്ളവർ ഒളിവിൽ കഴിഞ്ഞ മുടക്കോഴിമല ഉൾപ്പെടെ വനമേഖലകളിൽ കഴിഞ്ഞദിവസം പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. റെയ്ഡിൽ സി.പി.എമ്മുകാരായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസുകളിലും മറ്റും പ്രതികളായ ഇവരിൽനിന്ന് ഷുഹൈബ് വധത്തിൽ നേരിട്ട് പങ്കെടുത്തവരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതായാണ് സൂചന.