തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗോവ തീരത്തിൽ നിന്നും 440 കലോമീറ്റർ അകലെയുള്ള ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കാൻ സാധ്യതയില്ല.
ഗോവ, മഹാരാഷ്ട്ര, ലക്ഷ്വദീപ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിെൻറ തെക്കു പടിഞ്ഞാറായി രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറിയതായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനമർദങ്ങൾ കേരളത്തെ ബാധിക്കാനിടയില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്ക് അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. അടുത്ത 12 മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വേഗത്തിലും അതിശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.